Saturday 26 October 2013

മുത്തശിയുടെ അലമാര




വാര്‍ണീഷ് വരണ്ടു, ചിതലരിച്ചു
തുടങ്ങിയിട്ടുണ്ട്....
എറിഞ്ഞുകളയാമെന്നുപറഞ്ഞാല്‍
എന്നിട്ടും കണ്ണുനിറയും, മുത്തശിക്ക്...

പുതിയ ഫ്ലാറ്റിലെ ഫര്‍ണീഷ്ഡ് റൂമില്‍
അതിഥികള്‍ , “ ഇതിവിടെ ചേരില്ലെന്ന് “
അലമാര ചൂണ്ടിപറയുമ്പോള്‍
മുത്തശിയുടെ കണ്‍കളില്‍ സങ്കടത്തേക്കാളേറെ
ഭയമാണ് നിഴലിക്കുക.....

എപ്പോഴും പൂട്ടിയാണ് വെയ്ക്കുക ;
എല്ലാരും കാണ്‍കെയാണ്,
തലയിണയ്ക്കടിയില്‍ താക്കോല്‍ തിരുകുക.. ;
എന്നിട്ടും മുത്തശിയല്ലാതെ തുറന്നുകണ്ടിട്ടില്ലിതുവരെ..
മുത്തശിയുടെ തുണികളാകും നിറയെ
എന്നാണ് ചിറ്റമ്മ പറയാറ്.....
പൊന്നും പണ്ടവുമാകുമെന്ന്
അടുക്കളക്കാരി ജാനു....

ആരുമില്ലാത്തൊരു ദിനമാണ് തുറന്നത്..
ഒന്ന് വാര്‍ണീഷ് പൂശണം ;
എല്ലാം ഒന്നടുക്കി, മുത്തശിയെത്തും മുന്‍പ്
തിരികെ വെച്ചടയ്ക്കണം...

മുത്തശിയുടേതായി അധികമൊന്നുമില്ല..
മക്കളുടെ, ചെറുമക്കളുടെ, പഴയ കുഞ്ഞിയുടുപ്പുകള്‍,
വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങള്‍,
മരിച്ച മുത്തശന്‍റെ പൊട്ടിയ കണ്ണട....

ഒന്നും അനക്കിയില്ല...
വാര്‍ണീഷ് പൂശിയുമില്ല...
അലമാരയടച്ചു ഉമ്മറത്തെത്തുമ്പോള്‍
വെയില്‍കൊണ്ട് വാടിക്കരിഞ്ഞു
വന്നു കയറുന്നു മുത്തശി...
ഓണത്തിനു പുതിയ സെറ്റ്മുണ്ട്
വാങ്ങണ്ടേയെന്നു ചോദിക്കുമ്പോള്‍
“ എന്തിനാടാ ; അലമാര നിറയെ
നിങ്ങള്‍ വാങ്ങിത്തന്ന തുണിയല്ലേ “ യെന്നു
പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നു...

കാലം മഴവില്ലുകള്‍ ഒളിപ്പിക്കുന്നത്
നിറം മങ്ങിപോയ, പഴയ ചില ചെപ്പുകളിലാണ്.....!



Monday 14 October 2013

ആക്സിഡന്റ്റ്



രക്തത്തില്‍ കുളിച്ചാകും
പാതിരാത്രിയില്‍
തീയറ്ററിലേക്കെത്തുക ;
നന്നേ ചെറുപ്പമാകും ;
ആക്സിഡന്റ്റ് ആകും ;
കാലുകള്‍ അറ്റുപോയിരിക്കും ;
തുന്നിചേര്‍ക്കാനാവാത്തത്ര മുറിവുകള്‍...
ബോധം മറഞ്ഞിരിക്കും......

സര്‍ജനു , തീരെ പ്രതീക്ഷ കാണില്ല ;
ഉറ്റവരുടെ നെഞ്ചുപൊള്ളുന്ന
പ്രാര്‍ത്ഥന ഉള്ളിലാവാഹിച്ച്
സര്‍ജറി തുടങ്ങും......

ഹൃദയസ്പന്ദനങ്ങളെങ്കിലും
പകുതിയില്‍ താളം മറക്കും..
പാതി വഴിക്ക് സര്‍ജറി നിറുത്തും....
മരിച്ചെന്നു സ്ഥിരീകരിക്കണം ;
അതിനായ് ഐ.സി.യു വിലേക്ക്
സ്ട്രെട്ചെര്‍ തിരക്കിട്ട് തള്ളണം

കരഞ്ഞുവറ്റിയ കണ്ണുമായ്
ഒരമ്മ ഓടിവന്നു കയ്യില്‍ പിടിക്കും...
 “ ഓപ്പറേഷന്‍ കഴിഞ്ഞോ..??
രക്ഷപെടുമായിരിക്കുമല്ലേ ??
അതെയെന്നു തലയാട്ടി
കണ്ണുകള്‍ പതുക്കെ പിന്‍വലിക്കും.....

പത്തുമിനിട്ട് കഴിഞ്ഞു
അമ്മയെ ഐ. സി. യു. വിലേക്ക് വിളിക്കും,
ജഡത്തിനു അരികില്‍ നിറുത്തും,
മരിച്ചു പോയെന്നു സ്വരം താഴ്ത്തി മൊഴിയും...

ആ കണ്ണുകളിലൂടെ  ഒന്നിച്ച്
കുത്തിയൊലിച്ചെത്തും
കുറേ വികാരങ്ങള്‍ ... ;
വേര്‍തിരിച്ചെടുക്കാനാവാത്തവ..
അത് വായിച്ചെടുക്കാന്‍ വെറുതെ
ശ്രമിക്കവേ
ഒരു തേങ്ങല്‍  ഉയരും....
മുറിയാകെ  ഒരു കടല്‍ വന്നിരമ്പും......!!

Thursday 26 September 2013

ട്രെയിന്‍ കാത്തുനില്‍ക്കുന്നവര്‍





ഏകാന്തതയുടെ ഒറ്റതുരുത്തുപോലെ ,
രാത്രിയില്‍, മങ്ങിയ വെളിച്ചത്ത്
ആളൊഴിഞ്ഞുതുടങ്ങുന്നൊരു
ചെറു റെയില്‍വേ സ്റ്റേഷന്‍....

നിര്‍ത്താതെ പാഞ്ഞുപോകുന്ന
തിരക്കുള്ള തീവണ്ടികളോരോന്നും
അമ്പരപ്പോടെ നോക്കുന്നത്...;
ഒഴിഞ്ഞ സിമന്റ്‌ ബെഞ്ചിനരുകില്‍
ഒറ്റയ്ക്കനങ്ങാതെ ട്രെയിന്‍
കാത്തുനില്‍ക്കുന്ന ഒരാളിലേക്കാണ്....!

കിതച്ചുവന്നു നില്‍ക്കുന്ന വണ്ടികളുടെ
മുരള്‍ച്ചകള്‍ അയാളുടെ മൌനത്തില്‍
മുങ്ങിപോകുന്നു......!
പാളങ്ങളെ വിറപ്പിക്കുന്ന
വേഗതകള്‍ , അയാളുടെ നിശ്ചേഷ്ടതയിലേക്ക്
ഊറി ഊറി നിശ്ചലമാകുന്നു.....!!
തിങ്ങിനിറഞ്ഞ ബോഗികളിലെ
തിടുക്കങ്ങളെല്ലാം അയാള്‍ക്കു ചുറ്റും
പടരുന്ന ഏകാന്തതയിലേക്ക് അലിഞ്ഞുതീരുന്നു.........!!!

തിരക്കുള്ള ബോഗികളില്‍ ഒറ്റപെട്ടുപോയ
ചില ജാലകക്കണ്ണുകള്‍ മാത്രം....
തിരിച്ചറിയുവാനാകാത്തവിധം ഉറഞ്ഞുപോയ
വികാരങ്ങളെ വായിച്ചെടുക്കുന്നുണ്ട്..;

നിര്‍ത്തുന്ന ട്രെയിനുകളില്‍ ഒന്നും കയറാതെ ,
ഒറ്റയ്ക്കനങ്ങാതെ , മൂകമായ്
പ്ലാറ്റ്ഫോമില്‍ ഒരു മൂലയില്‍
ഒരോര്‍മ്മതെറ്റുപോലെ
അയാള്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നു...!!!

ഇരുട്ടൊന്നു കനത്ത് ,
ആളെല്ലാം ഒഴിയുമ്പോള്‍ ,
പ്ലാറ്റ്ഫോമിന്‍റെ ഒരറ്റത്തേക്ക്‌
ഏറെ ദൂരം നടന്ന്,
താഴേക്കിറങ്ങി
ഒറ്റയ്ക്കനങ്ങാതെ നിശബ്ദതമായ് ,
അയാള്‍; അയാള്‍ മാത്രം
പാളങ്ങളില്‍ തല വെച്ച്
 ട്രെയിന്‍ കാത്തു കിടക്കുന്നു...!!!!